വാഷിംഗ്ടൺ: നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധരംഗത്തെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാനും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാനും അവർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോടും, അതു കൂടാതെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ട്രംപ് തന്റെ പ്രതികരണം രേഖപ്പെടുത്തി.
ഇറാൻ സൈനിക വിജയങ്ങൾ നേടിയെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാൻ AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപിൻ്റെ വാദം. “ചാവേർ ബോട്ടുകൾ”, യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിന് നേരെയുണ്ടായ ആക്രമണം, ഇറാനിലെ സർക്കാർ അനുകൂല റാലികൾ എന്നിവയുടെ ദൃശ്യങ്ങളെല്ലാം ഇത്തരത്തിൽ നിർമ്മിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയാണ് ഇത്തരം വ്യാജ ഉള്ളടക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “മാധ്യമങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഇറാൻ പണ്ടേ പേരുകേട്ടവരാണ്.” ഇറാനോട് അനുഭാവമുള്ള ചില മാധ്യമങ്ങൾ ഈ വാർത്തകൾ ശരിയായി പരിശോധിക്കാതെ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ, എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങൾ പ്രമുഖ പാശ്ചാത്യ മാധ്യമങ്ങൾ അറിഞ്ഞുകൊണ്ട് പ്രചരിപ്പിച്ചു എന്ന വാദത്തിന് വ്യക്തമായ തെളിവുകളൊന്നും ട്രംപ് നൽകിയില്ല.
എന്തായാലും സ്ഥിരീകരിക്കാത്ത വീഡിയോകളും കൃത്രിമ ദൃശ്യങ്ങളും വ്യാപകമായതോടെ, സംഭവങ്ങളുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കാൻ പ്രയാസമാണ്.സംഘർഷം ഒരു നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വ്യാജവാർത്തകൾ, തന്ത്രപരമായ സഖ്യങ്ങൾ, യുദ്ധരംഗത്തെ യാഥാർത്ഥ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര നയങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ആധുനിക യുദ്ധത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ട്രംപിൻ്റെ മുന്നറിയിപ്പുകൾ അടിവരയിടുന്നത്.
അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങൾക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങളും ട്രംപ് തള്ളിക്കളഞ്ഞു. യുഎസും ഇസ്രടേലും തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മേഖലയിലെ സംഘർഷം രൂക്ഷമാകാതെ നോക്കുന്നതിനൊപ്പം ഒറ്റക്കെട്ടായി നിൽക്കേണ്ടതിൻ്റെ പ്രാധാന്യം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഈ യുദ്ധം ഇതിനകം തന്നെ ആഗോള എണ്ണ വിതരണത്തിലെ തടസ്സങ്ങളും മാനുഷിക ആശങ്കകളും ഉൾപ്പെടെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ചില വ്യവസ്ഥകളോടെ ചർച്ചകൾക്ക് ഇറാൻ തയ്യാറായേക്കുമെന്ന സൂചനകളുണ്ടെങ്കിലും, സൈനിക സമ്മർദ്ദം തുടരുമെന്ന കർശന നിലപാടിലാണ് ട്രംപ്.















































