ഒറ്റപ്പാലം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ മേജർ രവി മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളോടൊപ്പം അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം മണ്ഡലത്തിലെ പൊതുവായ വികസന പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ആശയവിനിമയം നടത്തി.
കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ, ഇ.പി. രാജൻ, പി.കെ. ദേവസി, ആർ. മധുസൂദനൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മേജർ രവി മണ്ഡലത്തിന്റെ വികസന സാധ്യതകളും നിലവിലുള്ള പ്രശ്നങ്ങളും സംബന്ധിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കും ശുദ്ധജല ക്ഷാമവും പോലുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോജകമണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ച എംഎൽഎമാർക്ക് സാധിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേജർ രവി പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒറ്റപ്പാലത്ത് മേജർ രവിയുടെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ഉറപ്പായതായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് എത്തി ചുമരെഴുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. നിലവിൽ പേരിന്റെ ഭാഗം ഒഴിവാക്കിയുള്ള ചുമരെഴുത്താണ് മണ്ഡലത്തിൽ നടക്കുന്നത്. ഇതിന് പിന്നാലെയാണ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി. വേണുഗോപാലൻ, മധ്യമേഖല ജനറൽ സെക്രട്ടറി ശങ്കരൻകുട്ടി, എസ്. സ്വരൂപ്, കെ.പി. കൃഷ്ണകുമാർ എന്നിവരും മേജർ രവിക്കൊപ്പം ഉണ്ടായിരുന്നു.














































