തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവർ മരണപ്പെടുകയായിരുന്നു.
മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.















































