ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പള്ളിയിൽ വെള്ളിയാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനും നാല് സഹായികളും പാക് സൈന്യത്തിന്റെ പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി . ‘സ്ഫോടനത്തിൻ്റെ സൂത്രധാരൻ അടക്കം, ആക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും ശനിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെ പിടികൂടി.’ നഖ്വി പറഞ്ഞു. ഖൈബർ പഖ്‌തുൻഖ്വയിൽ സൈന്യം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്നും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അനവേഷണം തുടരുന്നുവെന്നും പാക് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
‘സ്ഫോടനത്തിന് ശേഷം, നോഷെറയിലും പെഷവാറിലും റെയ്ഡുകൾ നടത്തി, അതിൽ നാല് സഹായികളെ പിടികൂടി. കൂടാതെ, സൂത്രധാരനായ അഫ്ഗാൻ സ്വദേശിയേയും പിടികൂടി.’ അദ്ദേഹം പറഞ്ഞു. റെയ്ഡുകളിൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മന്ത്രി വെളിപ്പെടുത്തി.
ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. കൌണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റും (CTD) പോലീസും സംയുക്തമായാണ് അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരൻ ദായിശുമായി ബന്ധമുള്ളയാളാണെന്നും എല്ലാത്തിനും പിന്നിൽ പ്രവർത്തിച്ചത് ദായിഷ് അഫ്ഗാനിസ്ഥാൻ ആണെന്നും നഖ്‌വി ആരോപിച്ചു. തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP), അഫ്ഗാൻ താലിബാൻ, ദായിഷ്, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ, 21 തീവ്രവാദ സംഘടനകൾ അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും നഖ്വി കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലെ അധികാരം സ്വന്തമാക്കുന്നതിന് പോരാടുന്ന, ജിഹാദി ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസാൻ പ്രൊവിൻസ് (IS-KP AYhm ISIS-K) ആണ് അഫ്ഗാനിസ്ഥാനിലെ ദായിഷ്. തീവ്രമായ ആക്രമണങ്ങൾക്ക് പേരുകേട്ട, പ്രധാനമായും അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ, വടക്കൻ ഭാഗങ്ങളിൽ തീവ്രവാദ ആക്രമണങ്ങളിലൂടെ ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നുക്കുന്ന ഭീകര സംഘടനയാണ്.
















































