കോഴിക്കോട്: മാളിക്കടവിൽ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് യുവതി അവസാനം അയച്ച സന്ദേശം. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാൽ അതിന് കാരണം വൈശാഖൻ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തിൽ യുവതി പറഞ്ഞു. മരിക്കുന്ന അന്നു രാവിലെ 9.20-ന് വാട്ട്‌സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്.
കൂടാതെ 16 വയസ് മുതൽ താൻ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തിൽ പറഞ്ഞു. കേസിൽ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകും. കഴിഞ്ഞ ദിവസം കൗൺസിലറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇത്തരമൊരു വാട്ട്‌സാപ്പ് സന്ദേശം വന്ന കാര്യം അവർ പോലീസിനോട് പറഞ്ഞത്. ഔദ്യോഗിക നമ്പറിലേക്കാണ് സന്ദേശം വന്നത്. നിർഭാഗ്യവശാൽ അത് കാണാൻ വൈകിപ്പോയി. വൈകുന്നേരമാണ് മൊബൈൽ നോക്കിയത്. അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. വിവാഹാഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് വൈശാഖൻ യുവതിയെ കൗൺസലിംഗിന് വിധേയയാക്കിയത്.
അതേസമയം കേസിലെ പ്രതി വൈശാഖനെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ഉറക്ക ഗുളിക നൽകിയതിന് ശേഷം ക്രൂരമായി മർദിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ആൺസുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നുവെന്നും കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. തുടർന്ന് തന്നെ വിവാഹം കഴിക്കാൻ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിൽ കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.














































