കാസർകോട്: ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര– അനിത ദമ്പതികളുടെ മകനാണ് മരിച്ച പ്രജ്വൽ. മാതാവ് അനിത, മുള്ളേരിയ സ്കൂളിൽ പഠിക്കുന്ന മകളെ കൂട്ടാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. തിരച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തിങ്കൾ ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ സ്കൂളിൽ പോയത്. രാവിലത്തെ പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് പ്രജ്വൽ സ്കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ പ്രജ്വലിനെ അനുവദിച്ചിരുന്നുവെന്ന് അധ്യാപകർ പോലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് തൂങ്ങിയത്. എന്നാൽ പ്രജ്വലിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി രക്ഷിതാക്കൾക്കോ സഹപാഠികൾക്കോ അറിയില്ല. സംഭവത്തിൽ ആദൂർ പേലീസ് കേസെടുത്തു.

















































