തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധമായ അന്വേഷണമെങ്കിൽ സ്വാഗതം ചെയ്യുമെന്ന് അദേഹം പറഞ്ഞു. ആർക്ക് വേണ്ടിയാണ് മസാല ബോണ്ട് ഇറക്കിയത്. എസ് എൻ സി ലാവലിൻ കമ്പനിയുമായി ഇതിന് ബന്ധമുണ്ട്. സംസ്ഥാന സർക്കാർ ലാവലിൻ കമ്പനിക്ക് നൽകിയ പ്രത്യുപകാരമാണ് മസാല ബോണ്ടെന്ന് രമേശ് ചെന്നിത്തല.
ഇ ഡി നോട്ടീസ് വലിയ കാര്യമായി കാണുന്നില്ല. മുൻപും നോട്ടീസുകൾ വന്നതാണ്. പക്ഷേ അതെല്ലാം ആവിയായി പോയി. നരേന്ദ്ര മോദിയും- പിണറായി വിജയനും തമ്മിൽ ഭായ്-ഭായ് ബന്ധമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഇ ഡി കേന്ദ്ര സർക്കാരിന്റെ പാവയാണ്. എന്നാൽ ഇ ഡി അന്വേഷണം കൊണ്ട് ഒന്നും പുറത്തുവരില്ലെന്ന് അദേഹം പറഞ്ഞു.
ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചത്. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും.
















































