തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് സീറ്റ് നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
അതേസമയം ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണു ആനന്ദിൻറെ കുറിപ്പ്. തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിൻറെ കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിൻറെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
















































