തിരുവനന്തപുരം: സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.
പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു. പഠനയാത്രകൾക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്. യാത്രയ്ക്ക് മുൻകൂർ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മേടിയ്ക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണമെന്നും നിർദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
















































