തൃശ്ശൂർ: സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയതിൽ തനിക്ക് വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വർഷമായി സിപിഎമ്മിൽ സത്യസന്ധമായാണ് താൻ പ്രവർത്തിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.’നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല.
ആ ആരോപണവും അടിസ്ഥാനരഹിതമാണ്. നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താൻ ചർച്ച നടത്തിയെന്നതും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവർത്തകർ തനിക്കൊപ്പമുണ്ട്. എളവള്ളി പഞ്ചായത്തിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് മന്ത്രി എം.ബി.രാജേഷ് ഉൾപ്പെടെ തന്നെ പ്രശംസിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ട്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വിഷമമില്ല. തുടർന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകും,’ – ജിയോ ഫോക്സ് പറഞ്ഞു. അച്ചടക്ക ലംഘനം, പാർടി നയ വ്യതിയാനം, പരസ്യ പ്രസ്‌താവന എന്നിവയുടെ പേരിലാണ് സിപിഎം മണലൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അംഗമായ ജിയോ ഫോക്സിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ പാർട്ടി കോൺഗ്രസിൽ ഉൾപ്പെടുത്തിയില്ല, എൽഡിഎഫ് എളവള്ളിയിൽ നടത്തിയ വികസന മുന്നേറ്റ ജാഥയിൽ ക്യാപ്റ്റൻ സ്ഥാനം തന്നെ ഒഴിവാക്കാൻ സിപിഐക്ക് നൽകി തുടങ്ങിയ ആരോപണങ്ങൾ ഇദ്ദേഹം ഉന്നയിച്ചിരുന്നു.