ഇടുക്കി: കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്നു ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.
കട്ടപ്പന പാറക്കടവ് ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ആദ്യം ഇറങ്ങിയ ആൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഇയാളെ രക്ഷിക്കുന്നതിനായി കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരും ഇറങ്ങുകയായിരുന്നു. പിന്നാലെ മൂന്ന് പേരും ഓടയ്ക്കകത്ത് കുടുങ്ങുകയായിരുന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ പെോലീസിനേയും അഗ്നിശമന വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. രാത്രിയോടെ തന്നെ മൂവരെയും പുറത്തെത്തിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രി 12.30ഓടെ മൂവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
അതേസമയം സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.