ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണം പ്രൊഫഷണൽ കുറ്റകൃത്യം എന്ന് മന്ത്രി കപിൽ മിശ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണൽ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം, ഉൾപ്പടെ ഒൻപത് കേസുകളിൽ മുൻപ് പ്രതിയാണ്, ഇന്നലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു മുൻപ് ഇയാൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നും കപില്‍ മിശ്ര പ്രതികരിച്ചു.
ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് രേഖ ഗുപ്തയ്ക്കെതിരെ ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷ പുനപരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ രീതിയിൽ കാര്യമായ അഴിച്ചു പണി നടത്തും. ജനസഭകളിൽ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ അനുവദിക്കില്ല എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ മുൻകൂട്ടി നൽകണം എന്നാണ് അറിയിപ്പ്. സുരക്ഷാ രീതിയെ കുറിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസിനെ അറിയിക്കും.