ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലയിൽ തന്റെ അച്ഛനമ്മമാർക്ക് യാതൊരു ബന്ധവുമില്ലെന്ന് കെവിന്റെ സുഹൃത്ത് സുഭാഷിണി. പെൺകുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരെയും വെറുതെ വിടണമെന്നും പറയുന്നത്. തനിക്കും കെവിനും ഇടയിൽ സംഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെൺകുട്ടി പറയുന്നു.
കെവിനും തനിക്കും ഇടയിൽ ഉണ്ടായിരുന്നത് യഥാർഥ പ്രണയമാണ്. കുറച്ചുനാൾ കൂടി കാത്തിരിക്കാനായിരുന്നു കെവിൻ പറഞ്ഞിരുന്നത്. അടുത്തിടെയാണ് അച്ഛൻ ഞങ്ങളുടെ കാര്യം ചോദിച്ചത്. അപ്പോൾ തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. അത് കെവിന്റെ നിർദേശ പ്രകാരമായിരുന്നെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
തിരുനെൽവേലിയിൽ ഐടി പ്രൊഫഷണലും ദളിത് വിഭാഗക്കാരനുമായ കെവിൻകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.