മൂവാറ്റുപുഴ: വി.എസ്. അച്യുതാനന്ദൻ അന്ന് ആലുവ പാലസിൽ വി.എസ്. അച്യുതാനന്ദനെ മടിയിൽ ഇരുത്തി; വാത്സല്യത്തോടെ നാവിൽ ആദ്യാക്ഷരം കുറിച്ചു. പറഞ്ഞുവരുന്നത് മൂവാറ്റുപുഴയിലുള്ള മറ്റൊരു വി.എസ്. അച്യുതാനന്ദനെപ്പറ്റി. ‘കുട്ടി വിഎസി’ന് ഇപ്പോൾ 12 വയസ്സ്. രണ്ടാർകര വരകുംതൊട്ടിയിൽ വി.എ. സന്തോഷ് കുമാറിന്റെയും സുമിതയുടെയും രണ്ട് മക്കളിൽ ഇളയവനാണ് ഈ വി.എസ്. അച്യുതാനന്ദൻ. വിപ്ലവ നായകനോട് തോന്നിയ ആരാധനയാണ് മകന് അതേ പേരിടാൻ കെഎസ്ഇബി ലൈൻമാനായ സന്തോഷ് കുമാറിനു പ്രേരണയായത്.
ഭാര്യ സുമിതയും വിഎസ് ആരാധിക തന്നെ. ആദ്യത്തെ കുട്ടിക്ക് വി.എസ്. അച്യുതാനന്ദൻ എന്നു പേരിടണം എന്ന ആഗ്രഹം പല കാരണങ്ങളാൽ നടന്നില്ല. കാശിനാഥ് എന്നാണ് മൂത്ത മകന്റെ പേര്. രണ്ടാമത്തെ കുട്ടിക്ക് വി.എസ്.അച്യുതാനന്ദൻ എന്ന പേരു തന്നെ ഉറപ്പിച്ചു. വിഎസിനെക്കൊണ്ട് മകന് ആദ്യാക്ഷരം എഴുതിക്കണം എന്നായിരുന്നു സന്തോഷിന്റെ ആഗ്രഹം. കോതമംഗലത്ത് ഒരിക്കൽ വിഎസ് എത്തിയപ്പോൾ അവിടെ പോയെങ്കിലും വലിയ തിരക്കായതിനാൽ കാണാൻ സാധിച്ചില്ല.
പൊലീസ് ഉദ്യോഗസ്ഥരോടും പിഎയോടും സന്തോഷ് ആഗ്രഹം അറിയിക്കുകയും കുട്ടിയുടെ പേര് പറയുകയും ചെയ്തതോടെ ആലുവ പാലസിൽ എത്താൻ നിർദേശം കിട്ടി. പാർട്ടി പരിപാടികൾ കഴിഞ്ഞ് ആലുവ പാലസിൽ വിശ്രമിക്കുകയായിരുന്ന വിഎസ് സന്തോഷിനെയും കുടുംബാംഗങ്ങളെയും സ്വീകരിച്ചു; കുട്ടിയെ മടിയിൽ ഇരുത്തി ഹരിശ്രീ എഴുതിച്ചു. ഇപ്പോൾ കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ് വി.എസ്.അച്യുതാനന്ദൻ. താൻ ആരാധിക്കുന്ന വിഎസിനെ അവസാനമായി ഒരു നോക്കു കാണാൻ ആലപ്പുഴയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് ‘കുട്ടി വിഎസ്’.
തൃശൂരിലുമുണ്ടൊരു കുട്ടി വി എസ്. വി.എസ്.അച്യുതാനന്ദന്റെ ജന്മദിനമായ ഒക്ടോബർ 20നു ജനിച്ച കുഞ്ഞിനു രക്ഷിതാക്കൾ നൽകിയതു വി.എസ്.അച്യുതൻ എന്ന പേര്. സംവിധായകൻ അമ്പിളിയുടെ ചെറുമകനാണു നാലു വയസ്സുകാരനായ വി.എസ്.അച്യുതൻ. 2021ൽ കുഞ്ഞു ജനിക്കുമ്പോൾ അച്യുതൻ എന്ന പേരിനൊപ്പം വേലംപറമ്പിൽ ശ്യാം എന്ന രക്ഷിതാവിന്റെ പേരിന്റെ ചുരുക്കമായ വി.എസ്. കൂടി ചേർത്തു.