പാലക്കാട്: സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായെത്തി. മണ്ണാർക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്ന് പി.കെ.ശശി പറഞ്ഞു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിലായിരുന്നു ശശിയുടെ പരാമർശം. ‘കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയെന്ന്’ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ ആവേശകരമായ പ്രസംഗം.
അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് പി.കെ.ശശിയെ വിളിച്ചതിൽ സിപിഎമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങിൽനിന്നു വിട്ട് നിൽക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീട് നിലപാട് മാറ്റി. മണ്ണാർക്കാട്ടെ പൊതുസമൂഹത്തോടു തനിക്കുള്ള ബന്ധം ആകാശം ഉള്ളിടത്തോളം കാലം ഒരു ശക്തിക്കും മുറിച്ചു കളയാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ശശി പറഞ്ഞു.
‘‘താൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ബേജാറ്. തന്നെ എന്തിനാണ് ഭയക്കുന്നത്. താൻ സാധാരണ മനുഷ്യനാണ്. എന്നും ജനങ്ങളുടെ കൂടെയുണ്ടാകും. ഇന്നലെകളിലെന്ന പോലെ മണ്ണാർക്കാടിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഇന്നും നാളെയും ഉണ്ടാകും. അതിനെ ആർക്കും തടയാനാവില്ല. കൊച്ചി പഴയകൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്.’’ – പി.കെ.ശശി പറഞ്ഞു. തന്റെ ഷർട്ടിലെ കറ നോക്കുന്നയാൾ കഴുത്തറ്റം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് വിമർശനം നടത്തുന്നതെന്ന് പികെ ശശി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ എംപി, എംഎൽഎ എന്നിവർക്കൊപ്പം വെള്ളിയാഴ്ച മുഖ്യാതിഥിയായാണ് പി.കെ. ശശി പങ്കെടുത്തത്. സിപിഎം കൗൺസിലറും മണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയുമായ കെ.മൻസൂർ ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.