ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭർത്താവിനെ രണ്ട് ഭാര്യമാർ ചേർന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചെത്തി ഭാര്യമാരെ തല്ലുന്നത് സ്ഥിരമായിരുന്നു. രണ്ട് മാസം മുൻപാണ് കൊല്ലപ്പെട്ട കല്യ തൻറെ രണ്ടാം ഭാര്യയുടെ അമ്മയെ കൊല്ലുന്നത്. മദ്യലഹരിയുടെ പുറത്തായിരുന്നു കൊലപാതകം.
60 കാരിയായ അമ്മയെ കൊലപ്പെടുത്തിയ ഇയാൾ ഗ്രാമത്തിൽ നിന്ന് ഓടിപ്പോയി ഒളിവിൽ താമസിക്കുകയായിരുന്നു. എന്നാൽ ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ നാട്ടുകാരേയും രണ്ട് ഭാര്യമാരേയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച ഗ്രാമത്തിലെത്തിയ ഇയാൾ ഭാര്യമാരുമായി തർക്കമുണ്ടായി. പണം ആവശ്യപ്പെട്ടായിരുന്നു തർക്കം. തൻറെ ആവശ്യം നടന്നില്ലെങ്കിൽ കൊന്നുകളയുമെന്നും കല്യ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് ഭാര്യമാരും ചേർന്ന് ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ടുപേരും ചേർന്ന് മൃതശരീരം അടുത്തുള്ള ഒരു കനാലിൽ വലിച്ചെറിയുകയും ചെയ്തു. പിന്നീട് മൃതശരീരം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു.