ഗാസ സിറ്റി: ഗാസയിൽ ഒരു ഹമാസ്താൻ ഉണ്ടാകാൻ നമ്മൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷ ഭാഷയിൽ ഹമാസിനെ വിമർശിച്ചുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്. ട്രാൻസ്-ഇസ്രയേൽ പൈപ്പ്‌ലൈൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ-
‘യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ല. ഇനിയൊരു ഒരു ഹമാസ്താൻ ഉണ്ടാകാൻ അനുവദിക്കില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കും’.
ഇതിനിടെ ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ ഹമാസ് മധ്യസ്ഥർ പരിശോധിക്കുകയാണ്. അതേസമയം ഗാസയിലെ സംഘർഷം അവസാനിപ്പിക്കുകയും ഇസ്രായേൽ സേനയെ മേഖലയിൽനിന്ന് പിൻവലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ഗാസയിൽ വെടിനിർത്താൻ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വെടിനിർത്തലിനാണ് ഇസ്രയേൽ സമ്മതമറിയിച്ചതെന്നും ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാൻ മറ്റുള്ളവരോടൊപ്പം താനും പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.