അടിമാലി: അമ്മയ്ക്കു താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവിനും പുല്ലുവില. സർക്കാർ ഉദ്യോഗസ്ഥരടക്കം അഞ്ചുമക്കളുള്ള 85കാരി അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല. മകളുടെ വീട്ടിൽ നിന്ന് അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട മുനിയറയിലാണ് സംഭവം.
അഞ്ചു മക്കളുള്ള കുടുംബമാണ് കല്ലേപുളിക്കൽ പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷിയുടേത്. കഴിഞ്ഞ ജനുവരി മൂന്നിന് ഭർത്താവ് വേലായുധൻ മരിച്ചു. രണ്ടു പതിറ്റാണ്ടിൽ കൂടുതലായി വേലായുധനും പങ്കജാക്ഷിയും താമസിക്കുന്ന തറവാട്ടുവീടായ ഇവിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ഇളയമകനും കുടുംബവും താമസിക്കുന്നത്. മക്കൾക്ക് എല്ലാം സ്വത്തിന്റെയും വീതംകൊടുത്തതാണ്. വേലായുധന്റെയും പങ്കജാക്ഷിയുടെയും അവകാശം വനംവകുപ്പ് ഉദ്യോഗസ്ഥനായ ഈ മകനും കുടുംബത്തിനോടൊപ്പമാണ്.
കുറച്ചുനാളു മുൻപ് വീട് പുതുക്കിപ്പണിയുവാൻ പോകുകയാണെന്നും അതിനാൽ അമ്മ കുറച്ചുദിവസം മകളുടെ വീട്ടിൽ പോയി നിൽക്കണമെന്നും മകൻ സുരേഷ് പറഞ്ഞു. ഇതുപ്രകാരം പങ്കജാക്ഷി മകളുടെ വീട്ടിലെത്തി. അവിടെവച്ച് മകൻ തന്നെ ഉപദ്രവിച്ചെന്നും വീട്ടിൽനിന്ന് ഒഴിവാക്കുവാൻ ശ്രമിച്ചെന്നും പങ്കജാക്ഷി ഇടുക്കി സബ് കളക്ടർക്ക് പരാതി നൽകുകയും ചെയ്തു.
അതിൻപ്രകാരം പങ്കജാക്ഷിക്ക് വീടിന്റെ താഴത്തെനിലയിൽ താമസിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും ഭൂമിയിലെ ആദായം എടുക്കുവാൻ അവകാശമുണ്ടെന്നും ഇതിനായി പോലീസ് സഹായം നൽകണമെന്നും സബ് കളക്ടർ ഉത്തരവിട്ടു. ഇതുപ്രകാരം കഴിഞ്ഞദിവസം പങ്കജാക്ഷി മുനിയറയിലെ വീട്ടിലെത്തി. ഈ സമയം വീട് പൂട്ടികിടക്കുകയായിരുന്നു.വഅമ്മ വരുന്നതറിഞ്ഞ സുരേഷും ഭാര്യയും വീട് പൂട്ടി സ്ഥലംവിട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഇതോടെ പങ്കജാക്ഷിയുടെ മറ്റു രണ്ട് ആൺമക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്നു വെള്ളത്തൂവൽ പോലീസും സ്ഥലത്തെത്തി. സുരേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതോടെ പങ്കജാക്ഷിക്ക് നാട്ടുകാർ താത്കാലിക താമസസൗകര്യം ഒരുക്കി. ചൊവ്വാഴ്ച സുരേഷിനെയും കുടുംബത്തെയും ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കിൽ സബ് കളക്ടറുടെ പ്രത്യേക ഉത്തരവ് വീണ്ടും വാങ്ങി നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഡിവൈഎസ്പി അറിയിച്ചു.