ന്യൂജഴ്സി∙ വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്. ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെയാണ് സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ അവസാനമായി കണ്ടതെന്നാണ് വിവരം. ലിൻഡെൻവോൾഡ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഫോൺ പരിശോധിച്ച് ആരെയോ കാത്തുനിൽക്കുന്ന സിമ്രാനെ കാണാം. അവരുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സിമ്രാനെ കാണാനില്ലെന്നു കാട്ടി അവർ ന്യൂജഴ്സിയിൽ എത്തി അഞ്ച് ദിവസങ്ങൾക്കുശേഷം ബുധനാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം എന്ന പേരിൽ യുഎസിലെത്താൻ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നതായി എൻവൈ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യുഎസിൽ സിമ്രാന് ബന്ധുക്കളില്ല, ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ല. അവിടെച്ചെന്നിട്ട് ഫോൺ കണക്‌ഷൻ എടുത്തിട്ടില്ല. വൈഫൈ വഴിയാണ് അവരുടെ ഫോൺ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും ബന്ധപ്പെടാനായില്ലെന്നും അധികൃതർ അറിയിച്ചു.