തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി.
മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ യോഗ സംഘടിപ്പിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും. ഡൽഹിയിൽ കർത്തവ്യപഥിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ ജെ.പി നദ്ദ പങ്കെടുക്കും.