തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സ്കൂളുകൾക്ക് അവധി
കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെന്ന് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘‘പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നു. ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂൺ 17, ചൊവ്വാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.’’– ജില്ലാ കലക്ടർ പറഞ്ഞു.
ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും ഇന്ന് തന്നെ നടക്കുമെന്നും കലക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.