തിരുവനന്തപുരം: വെള്ളറടയിൽ അയൽക്കാരൻ കൊന്ന് കുഴിച്ചിട്ട പ്രിയംവദയുടെ മരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടെന്നു പോലീസ്. അതേസമയം പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലെന്ന് വിവരം. മൃതദേഹം പുറത്തെടുത്തതിന് പിന്നാലെയാണ് പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാല കാണാനില്ലെന്ന വിവരം കുടുംബാംഗങ്ങൾ അറിയിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പ്രതി വിനോദ് മാല കൈക്കലാക്കിയോ, അതോ മാല പ്രിയംവദയുടെ വീട്ടിൽതന്നെ സൂക്ഷിച്ചിട്ടുണ്ടോ എന്നത് കണ്ടെത്താനായി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
അതുപോലെ, പ്രിയംവദയുടെ മൊബൈൽഫോൺ കൊലപാതകം നടന്നദിവസംതന്നെ വിനോദ് കൈക്കലാക്കി നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെളിവിനായി മൊബൈൽഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. പ്രിയംവദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
ജൂൺ 12 മുതൽ പ്രിയംവദയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രിയംവദയുടെ മൊബൈൽഫോൺ വിവരങ്ങളോ മറ്റോ പരിശോധിക്കാൻ പോലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പിന്നാലെ കഴിഞ്ഞദിവസമാണ് പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടിൽ പ്രിയംവദ(48) കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ മാവുവിള വി.എസ്. ഭവനിൽ വിനോദാണ്(46) അറസ്റ്റിലായത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിന് വിനോദിന്റെ സഹോദരൻ ചെങ്കൽ വട്ടവിള സ്വദേശി സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയുടെ ഭർത്താവ് നേരത്തേ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞതോടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അതുപോലെ ഭാര്യ സിന്ധു വിദേശത്തായതിനാൽ അയൽവാസിയായ വിനോദും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിനോദിന്റെ മക്കൾ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് താമസം.
ഇതിനിടയിൽ ഇരുവരും തമ്മിൽ മുൻപ് പണമിടപാടുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവെച്ച് പ്രിയംവദയെ തടഞ്ഞുനിർത്തി വിനോദ് പണം ചോദിച്ചു. വാക്കേറ്റത്തിനിടെ ഇയാൾ പ്രിയംവദയെ മർദിച്ചു. ബോധരഹിതയായ പ്രിയംവദയെ വലിച്ചിഴച്ച് തന്റെ വീടിനകത്തെത്തിച്ചു. പിന്നീട് ബോധംവന്നപ്പോൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തുണികൊണ്ടുമൂടി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ വിനോദിന്റെ ഭാര്യാമാതാവും മകളും ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ തുണിക്കകത്തായി കൈപ്പത്തിയുടെ ഭാഗം കണ്ടു. തുടർന്നു ഞായറാഴ്ച രാവിലെ ഇവർ സമീപത്തെ പള്ളിയിൽ പോയി വികാരിയോടും ഭാരവാഹിയോടും സംഭവം പറഞ്ഞു. പിന്നീട് വെള്ളറട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. വിനോദിനേയും സഹോദരനെയും പിടികൂടുകയായിരുന്നു. എന്നാൽ, ശനിയാഴ്ച രാത്രിതന്നെ മൃതദേഹം കുഴിച്ചിട്ടിരുന്നു. തുടർന്ന് ഞായറാഴ്ച വൈകീട്ടോടെയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്.