കാസർകോഡ്: രഞ്ജിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിത നായരെ അവഹേളിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ കാസർകോഡ് കളക്ടർ കെ ഇമ്പശേഖർ സർക്കാരിനും റവന്യൂ വകുപ്പിനും ശുപാർശ നൽകിയത്.
അതേസമയം ഇത് രണ്ടാം തവണയാണ് പവിത്രനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ കമന്റിടുന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്യുന്നത്. നിരവധി തവണ താക്കീതും മുന്നറിയിപ്പുകളും നൽകിയിട്ടും അച്ചടക്കലംഘനം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കാൻ കളക്ടർ ശുപാർശ ചെയ്തത്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ കമന്റുകൾ പോസ്റ്റ് ചെയ്യുകയും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് തവണ താക്കീത് നൽകിയിരുന്നു.
മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. നിലവിൽ രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ടതിന്റെ പേരിൽ പോലീസ് കസ്റ്റിയിലാണ് പവിത്രൻ.