ടെൽ അവീവ്: വർഷങ്ങളുടെ തയ്യാറെടുപ്പകൾക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങൾ പ്രയോഗിച്ചതായും അവർ അവകാശപ്പെട്ടു.
തങ്ങൾക്ക് സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പുകൾക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു.
അതേസമയം ഇറാനിൽ നിലവിൽ 15 ആണവ ബോംബുകൾ നിർമ്മിക്കാൻ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധസേന പറയുന്നു. ഇറാൻറെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ ഉന്നത സൈനികരും നിരവധി ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
‘ഇറാൻ ഭരണകൂടം പതിറ്റാണ്ടുകളായി ആണവായുധം സ്വന്തമാക്കുന്നതിനായി പ്രവർത്തിക്കുകയാണ്. ലോകം അത് തടയാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഇറാൻ ഭരണകൂടം നിർത്താൻ വിസമ്മതിച്ചു’ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചയാണ് റിപ്പോർട്ടുകൾ. ഈ ഘട്ടത്തിൽ ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങിയിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഒരു വലിയ ആക്രമണം നടക്കുന്നുണ്ടെന്നും ഇറാനിൽ നിന്നുള്ള പ്രത്യാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസ്രായേലികളുടെ ഫോണുകളിൽ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചുചേർക്കുകയും ഇസ്രായേൽ വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഇറാൻ പ്രത്യാക്രമണവും തുടങ്ങി. 100 മിസൈലുകൾ ഇസ്രയേൽ അതിർത്തിയിലേക്ക് അയച്ചതായി ഇറാൻ അറിയിച്ചു.