ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് അതുമായി യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെംഗളൂരു ആനേക്കാല്ലിൽ മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ഇയാൾ ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിൻറെ ക്വിക് റെസ്പോൺസ് ടീമാണ് രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുന്നതു കണ്ടത്.
അതേസമയം സ്കൂട്ടറിൻറെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിലായിരുന്നു മാനസയുടെ തല. ഇതാരാണെന്ന് തിരക്കിയ പോലീസിനോട് ഇത് തൻറെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവിൻറെ ഭാവഭേദമില്ലാതെയുള്ള മറുപടി നൽകി. ഇവർക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് താൻ കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടിൽ നിന്ന് പോകാൻ പറഞ്ഞിരുന്നെന്നും ശങ്കർ മൊഴി നൽകിയിട്ടുണ്ട്.
അതുകേട്ട് മാനസ വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓർത്ത് തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയൽവാസികൾ പറയുന്നത്. ഇതേത്തുടർന്ന് ഇവർ തമ്മിൽ വലിയ വഴക്കുണ്ടായി. ഒടുവിൽ ഇവരെ മഴു ഉപയോഗിച്ച് ശങ്കർ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.