കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രം ലൈഫ് ഓഫ് മാൻഗ്രോവ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ആകുന്നത്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്. അയ്ഷ്ബിൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻഎൻ ബൈജു. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ. അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർരതീഷ് ഷോർണൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്. അഭിനേതാക്കൾ- രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി വിജയ്.
കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെൺകുട്ടി. കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും, അത് നട്ടു വളർത്തിയ ചാത്തനും പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും തൻറെ എല്ലാമെല്ലാമായ അച്ഛനും പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങൾ ആകുന്നു.
ഗ്രാമത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓർമ്മകൾ കാൻസറിന്റെ കൊടിയ വേദനയിലും അവൾ എഴുതിയ ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ ഈ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ സാക്ഷ്യങ്ങൾ ആകുന്നു ഇതാണ് ചിത്രത്തിന് ഇതിവൃത്തം. ചിത്രം തീയറ്ററിൽ എത്തിക്കുന്നത് 72 ഫിലിം കമ്പനിയാണ്. പിആർഒ എം കെ ഷെജിൻ