കൊച്ചി: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് അഭിനന്ദനമെന്ന് കെആർ മീര പ്രതികരിച്ചു.
കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം. സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.
കെ ആർ മീര
അതേസമയം നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത ഘട്ടത്തിൽ എൽഡിഎഫിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ‘പ്രമുഖ പാർട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ഒഎൽഎക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുൽ പങ്കുവെച്ചിരുന്നു. മണ്ഡലത്തിൽ സ്വരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു.
എന്നാൽ ഇതിൽ പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്നായിരുന്നു സ്വരാജ് പ്രതികരിച്ചത്. ‘രാഷ്ട്രീയത്തിൽ മര്യാദ പാലിക്കാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ. പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്. ആ നിലവാരത്തിലേക്ക് നമ്മൾ ഉയരണം. ഓരോരുത്തരുടേയും ശൈലികൾ അവരവർ രൂപപ്പെടുത്തുന്നതാണ്. അത് ജനങ്ങൾ വിലയിരുത്തട്ടെ. ആരാണ് മത്സരിക്കേണ്ടതെന്ന് ആ മുന്നണിയാണ് തീരുമാനിക്കേണ്ടത്. അതിലൊന്നും മറ്റൊരാൾ അഭിപ്രായം പറയാറില്ല. അവർക്ക് കൂടി അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് താൻ’, സ്വരാജ് പറഞ്ഞു.