തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കൂടാതെ എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം ലൈവായി പ്രദർശിപ്പിക്കും. മാത്രമല്ല കുട്ടികളുടെ യാത്ര സംബന്ധിച്ചു കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേപോലെ സ്വകാര്യ ബസുകാർ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി എടുക്കും. ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികൾ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
അതേപോലെ കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർനടപടി സ്വീകരിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണം. സ്‌കൂൾ കുട്ടികളുടെ യാത്രാ സമയങ്ങളിൽ ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണെന്നും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്താൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണു വിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ, കാലാവധി കഴിഞ്ഞ മറ്റ് ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്നു പ്രധാന അധ്യാപകൻ ഉറപ്പുവരുത്തണം.
പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുത്തുവെന്ന് ഉറപ്പാക്കണമെന്നും സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. റെയിൽ ക്രോസി ന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ സംരക്ഷണ വേലികൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.