കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയിൽവേ കാന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആരോഗ്യവകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തു.ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവയാണ് പിടികൂടിയത് . കൊച്ചി കടവന്ത്രയിൽ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാർ അടിസ്ഥാനത്തിലാണ് റെയിൽവേയ്ക്ക് ഭക്ഷണം നൽകുന്നത്.
സ്ഥാപനത്തിന് കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.ഏറെ നാളായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികൾ പരാതികൾ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയർന്നു.
തുടർന്ന്, താനടക്കമുള്ളവർ മൂന്നു മാസം മുൻപ് സ്ഥലത്തെത്തി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സ്ഥലം കൗൺസിലർ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികൾ കൗൺസിലറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചത്. പരിശോധനയിൽ 50 കിലോയോളം കേടായ ചിക്കൻ കഷ്ണങ്ങളും മറ്റും കണ്ടെത്തി. ഈ കെട്ടിടത്തോടു ചേർന്നാണ് ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. ഇവിടെയും ചീഞ്ഞ ഭക്ഷണ പദാർഥങ്ങളായിരുന്നു നിരത്തിയിട്ടിരുന്നത്.