പത്ത് വയസുകാരിയെ ചിപ്സും ചോക്ലേറ്റും നൽകി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, അർദ്ധനഗ്നയായ പെൺകുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയിൽ തള്ളി, 20 കാരൻ പിടിയിൽ
താനെ: പത്ത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ അയൽക്കാരനായ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്‌ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുംബ്ര സ്വദേശിയായ 20കാരൻ വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം അർദ്ധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ മാലിന്യക്കുഴിയിൽ തള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു.
11 കാരൻ നൽകിയ മൊഴിയാണ് സംഭവത്തിൽ വഴിത്തിരിവായത്. തിങ്കളാഴച വൈകിട്ട് ഏഴരയോടെ ഒരാൾ ചിപ്‌സും ചോക്ലേറ്റും നൽകി പെൺകുട്ടിയെ അടുത്തുള്ള അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പെൺകുട്ടിയുടെ സുഹൃത്തായ 11കാരനാണ് കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയെ കുറച്ചുനാളായി ഇയാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ആൺകുട്ടി പറഞ്ഞു. സമയം 9.45 ആയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം സമീപത്തെ അപ്പാർട്ട്‌മെന്റിലെ മാലിന്യക്കുഴിയിലേക്ക് എന്തോ വീഴുന്ന വലിയ ശബ്‌ദം കേട്ടു. ഇതോടെ അവിടുത്തെ താമസക്കാർ നടത്തിയ പരിശോധനയിലാണ് അർദ്ധനഗ്നമായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവിന്റെ മരണശേഷം വീട്ടുജോലിക്ക് പോയാണ് പെൺകുട്ടിയുടെ അമ്മ കുടുംബം പുലർത്തിയിരുന്നത്. മകൾ പരീക്ഷ കഴിഞ്ഞ് വൈകിട്ട് ആറ് മണിക്ക് വീട്ടിലെത്തി. അവൾക്ക് ഭക്ഷണം നൽകി പഠിക്കാനിരുത്തി. നാളത്തെ പരീക്ഷയ്‌ക്കുള്ളതെല്ലാം പഠിച്ചു. ഞാൻ കളിക്കാൻ പോകട്ടെയെന്ന് അവൾ എന്നോട് ചോദിച്ചു. സമ്മതിച്ചശേഷം ഞാൻ ജോലിക്കുപോയി. മകളെ നേരത്തേ കിടത്തി ഉറക്കാനായി എട്ട് മണിക്ക് തന്നെ മടങ്ങിയെത്തി. പക്ഷേ, അവൾ വീട്ടിലുണ്ടായിരുന്നില്ല. ഞാൻ ചുറ്റുപാടും തെരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല ‘, നിറകണ്ണുകളോടെ കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം പോലീസെത്തി മാലിന്യക്കുഴിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ അയൽക്കാരനായ ആസിഫ് അക്ബർ മൻസൂരി എന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്‌തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവും ലൈംഗികാതിക്രമം കാരണമുണ്ടായ ആഘാതവുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.