തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥർ മന:പൂർവം അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉഴപ്പിയെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഇന്നലെ പേട്ട സ്റ്റേഷനിൽ മാദ്ധ്യമങ്ങളെ കണ്ട ഡിസിപി അന്വേഷണം വേഗത്തിലാക്കുമെന്നും അറിയിച്ചു. അതേസമയം യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിൽ പ്രതിയായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്തിനെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞ 24ന് രാവിലെയാണ് ചാക്കയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബെെൽ ഫോണിൽ സംസാരിച്ച് നടന്നുവന്ന യുവതി ട്രെയിനിന് മുന്നിലേക്ക് ചാടിയെന്നായിരുന്നു ലോക്കോ പെെലറ്റിന്റെ മൊഴി. പ്രതിയെ കണ്ടെത്തൻ പോലീസ് രണ്ടു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ മരിച്ച ഐബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ മനസിലാവുകയുള്ളു. കൂടാതെ പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.
ബംഗളൂരു പോലുള്ള വലിയ നഗരത്തിൽ ബലാത്സംഗ സംഭവങ്ങൾ സാധാരണം : വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി