തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവർത്തിച്ച് പ്രതി അഫാൻ. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോടു പറഞ്ഞു. തലയ്ക്ക് അടിയേറ്റ് ഉമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. തന്നേയും കുടുംബത്തേയും ബന്ധുക്കൾ സ്ഥിരമായി ആക്ഷേപിച്ചിരുന്നു. താനും മരിക്കുമെന്ന് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോടു പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ജയിലിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന അഫാനെ ഉടൻ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ വാങ്ങില്ലെന്നാണു സൂചന. ഇന്ന് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജയിലിൽ അഫാന്റെ മാനസികാരോഗ്യ നില വീണ്ടും നിരീക്ഷിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. അഫാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി സംബന്ധിച്ചും എന്താണ് കടത്തിനു കാരണമെന്നും വ്യക്തമാകുകയുള്ളു.
എന്നാൽ കൊലയ്ക്കു പിന്നിൽ സാമ്പത്തികമാണെന്നു ആവർത്തിക്കുകയാണ് അഫാൻ. അഫാനും അമ്മയ്ക്കും ഏതാണ്ട് 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇവർക്കു പണം കൊടുത്തവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആർഭാട ജീവിതമാകാം കടത്തിനു കാരണമെന്നാണു കരുതുന്നത്. അഫാന്റെ പിതാവ് റഹിം സൗദിയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്നയാളാണ്. കോവിഡ് കഴിഞ്ഞ് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിലാണ് ജീവിതം തുടർന്നത്. ഇതിനായി പലരിൽനിന്നും പണം കടംവാങ്ങിയിരുന്നുവെന്നാണ് വിവരം.
അതോടൊപ്പം ഉമ്മയും മകനും ചേർന്ന് ബന്ധുക്കളെ ചേർത്ത് ചിട്ടി നടത്തിയിരുന്നു. എന്നാൽ ചിട്ടി ലഭിച്ച ബന്ധുക്കൾക്കു പണം നൽകാൻ കഴിയാതെ വന്നതോടെ പ്രശ്‌നം വഷളായി. ബന്ധുക്കൾ നിരന്തരം പണം ആവശ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അഫാൻ പറയുന്നത്. ഇതു സഹിക്കാൻ കഴിയാതെ ഒടുവിൽ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും അഫാൻ പറയുന്നു. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാനെന്ന് സഹ തടവുകാരോട് പറഞ്ഞിരുന്നു. പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്പകളിൽ ഏറെയും.
പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കലക്‌ഷൻ ഏജന്റും ഉൾപ്പെടുന്നു. അതേസമയം കടബാധ്യത സംബന്ധിച്ച് അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹിം നൽകിയ വിവരങ്ങളും തമ്മിലെ പൊരുത്തക്കേട് പോലീസിനെ ചുറ്റിക്കുന്നുണ്ട്.