തലശ്ശേരി: കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ ഓടിച്ചിട്ടു നാട്ടുകാർ തല്ലിക്കൊന്നു. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാർ പന്നിയെ തല്ലിക്കൊന്നത്. പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ പന്നിയെയാണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്ന വള്ളിയായി സ്വദേശി ശ്രീധര(70)നെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ദേഹത്താകമാനം മുറിവേറ്റതിനെ തുടർന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നത് വലിയ ആശങ്കയാണ് സമീപവാസികളിൽ ഉണ്ടാക്കിയത്.
പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തിൽ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം. വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടിൽ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സിസിഎഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരൻ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.