കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മകൾ പൊലീസിൽ പരാതി നൽകി. താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലൻ (74) ആണ് മരിച്ചത്. ഭർത്താവിന്റെ നിരന്തര പീഡനവും അപമാനവും മൂലമുണ്ടായ മനോവിഷമമാണ് അച്ഛന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് മകൾ ദിവ്യയുടെ പരാതി.
മരണത്തിന് തൊട്ടുമുൻപ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വച്ച് ഭർത്താവ് വിനീഷ് ഗോപാലനെ അപമാനിക്കുകയും അവിടെനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഈ സംഭവത്തെ തുടർന്ന് ഏറെ വിഷമത്തിലായ ഗോപാലൻ ഒരു സുഹൃത്തിനോട് കാര്യങ്ങൾ പങ്കുവെക്കാൻ പോകുന്നതിനിടെയാണ് റോഡരികിൽ കുഴഞ്ഞുവീണതെന്നാണ് ദിവ്യയുടെ ആരോപണം.
വിനീഷ് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും, കഴിഞ്ഞ ദിവസവും താൻ താമസിക്കുന്ന വാടകവീട്ടിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും ദിവ്യ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കും മക്കൾക്കും നേരെയുണ്ടായിരുന്ന പീഡനങ്ങൾ ഗോപാലനെ ഏറെ മാനസികമായി തളർത്തിയിരുന്നുവെന്നും അവർ പറയുന്നു.
തങ്ങളെയും മക്കളെയും അച്ഛൻ സാമ്പത്തികമായും മറ്റും സഹായിച്ചിരുന്നതിലുള്ള വിരോധമാണ് വിനീഷിനെ ഗോപാലനെതിരെ തിരിയാൻ കാരണമായതെന്നും പരാതിയിൽ ആരോപിക്കുന്നു.
കുഴഞ്ഞുവീണ ഗോപാലനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














































