മഞ്ചേരി: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ ഭർത്താവും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് നഴ്സുമായ എളങ്കൂർ പേലേപ്പുറം കാപ്പിൽത്തൊടി പ്രബിനെ (32) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും കേസിന്റെ തുടരന്വേഷണത്തിനും ഒരാഴ്ചയ്ക്കു ശേഷം കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ 30നാണ്പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജ (26) ആണ് പ്രബിന്റെ പേലേപ്പുറത്ത് വീട്ടിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഗാർഹികപീഡനം, ആത്മഹത്യപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. മാനസിക, ശാരീരിക പീഡനമാണ് മരണകാരണമെന്നു ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലായിരുന്നു പേലീസ് കേസ്. ഇന്നലെ രാവിലെ മഞ്ചേരിയിൽനിന്നും ഡിവൈഎസ്പി ഓഫിസിൽ മൊഴിയെടുക്കാൻ കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കോടതിയിൽ ഹാജരാക്കി. ശേഷം മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കയച്ചു.
വിഷ്ണുജയ്ക്ക് പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നൽകിയെങ്കിലും ഭർത്താവുമായി ഒത്തുപോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു. മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും പരിഹാസം നേരിട്ടു. തന്നെ ഒരു പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
അതേ സമയം എല്ലാം സ്വയം നേരിടാമെന്നു പറഞ്ഞവളെ ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ച പ്രശ്നമെന്താണെന്നു അന്വേഷണത്തിൽ കണ്ടെത്തണമെന്നു പരാതിക്കാരനായ സഹോദരീ ഭർത്താവ് ശ്രീകാന്ത് പറയുന്നു. മാത്രമല്ല ജോലി ഇല്ലാത്തതിന്റെ പേരിൽ വളരെയധികം അവഹേളിക്കപ്പെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ വന്ന് ഒരിക്കൽ പോലും താമസിച്ചിട്ടില്ല. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
അന്വേഷണത്തിന്റെ ഭാഗമായി പ്രബിന്റെയും വിഷ്ണുജയുടെയും ഫോണുകൾ പോലീസിന്റെ സൈബർ വിങ്ങിനു കൈമാറി. ഫോണിലെ ചില ശബ്ദ സന്ദേശങ്ങളും ഫോട്ടോകളും പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പ്രബിന്റെ 2 ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭർതൃവീട്ടിൽ കടുത്ത പീഡനം നേരിട്ടിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തലുമുണ്ടായിരുന്നു. ഇക്കാര്യവും പോലീസ് പരിശോധിക്കുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷം കാലതാമസമില്ലാതെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. വിവരം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യും. ആരോഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണു കരുതുന്നത്. മലപ്പുറം ഡിവൈഎസ്പി ടിഎസ് സിനോജിനാണ് അന്വേഷണച്ചുമതല.