വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിന് സമാപനം കുറിക്കുന്ന തരത്തിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ എത്തിച്ചേർന്നതായി ഔദ്യോഗിക സ്ഥിരീകരണം. പാക്കിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ ഫലമായാണ് കരാർ സാധ്യമായത്. ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കുമെന്ന് കരാർ വ്യക്തമാക്കുന്നു.
അതേസമയം യുദ്ധത്തിനിടയിലെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്ക് വാതിൽ തുറക്കുന്നതോടൊപ്പം, ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചിരുന്ന ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം പുനരാരംഭിക്കാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ- ദ്രവീകൃത പ്രകൃതിവാതക ഗതാഗതത്തിന്റെ ഏകദേശം 20% ഈ വഴിയിലൂടെയായിരുന്നു നടന്നിരുന്നത്.
ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി കരാർ ഉടൻ യുദ്ധം അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജിനീവയിൽ ഔദ്യോഗിക ഒപ്പുവെപ്പ് ചടങ്ങ് നടക്കും. അതിനു ശേഷം 60 ദിവസത്തെ ചർച്ചാ കാലയളവിൽ അന്തിമ കരാറിലേക്ക് എത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക കരാറിലെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പായതിന് ശേഷമേ അന്തിമ ധാരണയിലേക്ക് കടക്കൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും ഇറാൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ നാവിക ഉപരോധം പൂർണമായും നീക്കുമെന്നും അറിയിച്ചു. പാക്കിസ്ഥാനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങൾക്കും ഇറാൻ നന്ദി രേഖപ്പെടുത്തി.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് കരാർ പൂർത്തിയായതായി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും നാവിക ഉപരോധം നീക്കുന്നതിനും അനുമതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. “ലോകത്തിലെ കപ്പലുകൾ യാത്ര ആരംഭിക്കട്ടെ, എണ്ണ ഒഴുകട്ടെ” എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.
അതേസമയം കരാറിന്റെ മുഴുവൻ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനിലെ മാധ്യമങ്ങൾ പ്രകാരം, കരാറിന്റെ ഭാഗമായി അമേരിക്ക തടഞ്ഞുവെച്ചിരുന്ന 12 ബില്യൺ ഡോളർ വിലവരുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകും. 60 ദിവസത്തെ ചർച്ചാ കാലയളവിൽ മൊത്തം 24 ബില്യൺ ഡോളർ ഇറാനിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണ- പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളിലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇറാന്റെ സാമ്പത്തിക വിഭവങ്ങളിലേക്ക് മുഴുവൻ പ്രവേശനം അനുവദിക്കുകയും ചെയ്യുമെന്നാണ് സൂചന.
ഇതോടൊപ്പം, ഇറാന്റെ ആണവ പദ്ധതി, ഉയർന്ന തോതിലുള്ള യുറേനിയത്തിന്റെ കൈകാര്യം, ഉപരോധങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ അന്തിമ കരാറിൽ ഉൾപ്പെടും. എന്നാൽ മിസൈൽ പദ്ധതി, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് പിന്തുണ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ ഈ കരാറിനെ സ്വാഗതം ചെയ്തു. ഇറാനെതിരായ ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെന്നും ദീർഘകാല നയതന്ത്ര പരിഹാരത്തിനായി അമേരിക്കയോടും ഇറാനോടും ചേർന്ന് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് ഈ നീക്കത്തെ മിഡിൽ ഈസ്റ്റ് സമാധാനത്തിലേക്ക് നിർണായക ചുവടുവയ്പ്പ് എന്നാണ് വിശേഷിപ്പിച്ചത്.
കരാർ പ്രഖ്യാപനത്തോടെ ആഗോള വിപണികളിൽ ആശ്വാസം പ്രകടമായി. ടോക്യോയിൽ എണ്ണവില നാല് ശതമാനത്തിലേറെ ഇടിഞ്ഞപ്പോൾ ജപ്പാന്റെ നിക്കെയ് സൂചിക മൂന്ന് ശതമാനം ഉയർന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇന്ധനവില ഉയരാനും വിതരണ ശൃംഖലകൾ തകരാനും ഇതു കാരണമായിരുന്നു.
അതേസമയം ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് ആരംഭിച്ചത്. തുടർന്ന് ഇറാൻ തിരിച്ചടിക്കുകയും ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട് അമേരിക്ക ഇറാൻ തുറമുഖങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സമാധാന കരാറിലൂടെ സംഘർഷം അവസാനിക്കുന്നതിനൊപ്പം, മിഡിൽ ഈസ്റ്റിൽ ദീർഘകാല സമാധാനത്തിനുള്ള സാധ്യതകളാണ് ഉയരുന്നത്.















































