കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി(27)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പതങ്കയം വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക് ഡാമിൽ കണ്ടെത്തിയത്.
മുക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും സന്നദ്ധപ്രവർത്തകരുടേയും സംയുക്ത തിരച്ചിലിലാണ് മണലിൽ മൂടിയ നിലയിൽ മൃതദേഹം കണ്ടത്. യുവാവിനെ കാണാതായതു മുതൽ മുക്കം അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവിങ് സംഘം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അന്നേദിവസം വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരച്ചിൽ ദുഷ്കരമാക്കി. നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച രാവിലെ ആറോടെ പുനരാരംഭിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിന് മുകളിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെവെച്ചായിരുന്നു അപകടം. ബെംഗളൂരുവിൽനിന്നെത്തിയ 11 അംഗ വിനോദസഞ്ചാരികൾക്കൊപ്പമായിരുന്നു ഷിബിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികൾ പാറക്കെട്ടുകൾക്ക് മുകളിൽ കയറി പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനിടെ പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. ഇവരിൽ രണ്ടുപേർ പാറയിൽനിന്ന് കാൽവഴുതി ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിനെ കണ്ടെത്താനായിരുന്നില്ല.

















































