കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗം അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. സാക്ഷികളെ വിസ്തരിക്കാൻ തയ്യാറാകാത്ത അഭിഭാഷകരുടെ നിലപാട്, വിചാരണ നീട്ടാനുള്ള മനഃപൂർവമായ ശ്രമമാണെന്ന് കോടതി പറഞ്ഞു. എട്ടു വർഷമായി നീളുന്ന കേസ് ഇനിയും വെച്ചുതാമസിപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇതിന്റെ ആദ്യ നടപടിയായാണ് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കുകയും അവരെ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തത്. കേസിൽ വിചാരണ ഇന്നും തുടരും. തുടർന്ന് നടക്കുന്ന നടപടികളിൽ പ്രതികൾ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം കോടതി മാറ്റം വേണമെന്ന ആവശ്യത്തിൽ പ്രതിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. എന്നാൽ വിചാരണാ നടപടികൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ ക്രോസ് വിസ്താരമില്ലാതെ തന്നെ മുന്നോട്ടുപോകുമെന്ന കർശന മുന്നറിയിപ്പും നൽകി.

















































