പേരാമ്പ്ര ∙ ചെറുവണ്ണൂർ കക്കറമുക്കിൽ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗർഭിണി സോന (27) മരിച്ച സംഭവത്തിൽ തീപിടിത്തത്തിനു കാരണം പെട്രോൾ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കാറിനു ഇന്ധന ചോർച്ച ഇല്ലെന്നും ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെന്നും ഫൊറൻസിക് വിഭാഗത്തിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ തീ പടരാൻ ഉപയോഗിച്ച പെട്രോൾ എങ്ങനെ കാറിലെത്തിയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സമീപ പെട്രോൾ പമ്പുകളിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വാഹനത്തിൽ എത്താതെ പെട്രോൾ വാങ്ങിയ ചിലരെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂർ റോഡിന് സമീപം കന്നാസുമായി പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവ ദിവസം സ്ഥലത്തെത്തിയ നാട്ടുകാർ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നും വലിയ ശബ്ദം കേട്ടതായും പൊലീസിനോട് മൊഴി നൽകി. അതേസമയം എസി, റേഡിയേറ്റർ, വയറിംഗ്, എൻജിൻ റൂം എന്നിവയ്ക്ക് തകരാർ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പെട്രോൾ ഏതെങ്കിലും രീതിയിൽ കാറിനുള്ളിൽ സൂക്ഷിച്ചിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.
വാഹനം ഓടിച്ചിരുന്ന കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ശരീരത്തിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. പെട്രോളിന്റെ സാന്നിധ്യം പൊലീസ് തള്ളിക്കളയാത്ത സാഹചര്യത്തിൽ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്.
സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി 7.30 വരെ സോന വാല്യക്കോട്ടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭർത്താവ് രജിൻലാൽ കാറിൽ അവിടെ ഇറക്കിയതായും രാത്രി 7.30ഓടെ തിരികെ കൂട്ടിക്കൊണ്ടുപോയതായും ബന്ധുവായ യുവതി പൊലീസിനോട് പറഞ്ഞു. അന്നു വൈകുന്നേരം തനിക്കൊപ്പം പേരാമ്പ്രയിൽ പോയി സാധനങ്ങൾ വാങ്ങിയെന്നും താൻ ഫാൻസി കടയിലും പലചരക്ക് കടയിലും കയറിയ സമയത്ത് സോന എവിടെ പോയെന്നറിയില്ലെന്നും യുവതി മൊഴി നൽകി.
തിരികെ വീട്ടിലെത്തിയ ശേഷമാണ് രജിൻലാലിനൊപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞു. ഇതോടെ പേരാമ്പ്രയിൽ എത്തിയ സമയത്ത് സോന തനിച്ച് എവിടെയെങ്കിലും പോയോയെന്നും രാത്രി 7.30ന് വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇരുവരും ഏകദേശം രണ്ട് മണിക്കൂർ എവിടെ ചെലവഴിച്ചെന്നതുമാണ് അന്വേഷണ സംഘത്തെ അലട്ടുന്ന പ്രധാന ചോദ്യങ്ങൾ.
അപകടത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

















































