ഉടുമ്പൻചോല∙ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം ജനങ്ങൾ തെറ്റിദ്ധരിച്ചതിനാലാകാം. എന്താണു കാരണമെന്ന് പാർട്ടി പരിശോധിക്കുമെന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നടപടികൾ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു.
‘‘തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലിത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണു തെരഞ്ഞെടുപ്പ്. ഉണ്ടായതു ഭരണവിരുദ്ധ വികാരമാണോയെന്നു വിലയിരുത്താതെ പറയാൻ കഴിയില്ല. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ഭാഗമാണ് ഇടുക്കി ജില്ലയിലും ഉണ്ടായത്. ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു. ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും.
ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്. ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ. ഒരു തിരഞ്ഞെടുപ്പിൽ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട. മുണ്ടും മടക്കിക്കുത്തി ഇറങ്ങി പ്രവർത്തിക്കും. കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുമ്പേ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ കുറിച്ച് എന്ത് പറയനാണ്’’– മണി പറഞ്ഞു.


















































