തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാൽക്കുളങ്ങര നാലുമുക്ക് ചമ്പക്കട തൈവിളാകത്തു വീട്ടിൽ ചന്ദ്രശേഖരൻ നായർ – കുമാരി ശൈല ദമ്പതികളുടെ മകൻ സി.എസ്. വിശാഖിനെ (42) ആണ് ഇന്നലെ ഉച്ചയ്ക്കു 1.30ന് വീടിനു സമീപത്തുവച്ചു അക്രമികൾ വെട്ടിക്കൊന്നത്. വിശാഖ് നടന്നു പോകുമ്പോൾ പിന്നാലെ കാറിലെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയത്. കാർ വിശാഖിന്റെ അടുത്തുനിർത്തുന്നതും ഓടാൻ ശ്രമിച്ച വിശാഖിനെ മൂന്നു പേർ പിന്തുടർന്നെത്തി വെട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം ആക്രമണത്തിൽ വിശാഖിന്റെ കയ്യിലും കാലിലും വയറിലും ഗുരുതരമായി വെട്ടേറ്റിരുന്നു. വിശാഖിനെ വെട്ടി വീഴ്ത്തിയപ്പോൾ ആദ്യം ഓടിയെത്തിയത് മാതാവ് ശൈലയാണ്. മകൻ വെട്ടേറ്റു കിടക്കുന്നത് കണ്ടു മാതാവ് അലറിക്കരഞ്ഞെങ്കിലും ആരും എത്തിയില്ല. വെള്ളം വേണമെന്ന് മാതാവിനോടു വിശാഖ് ആവശ്യപ്പെട്ടു. വെള്ളമെടുത്തു മാതാവ് എത്തിയപ്പോഴേയ്ക്കും പോലീസും സ്ഥലത്തെത്തി. തുടർന്ന് വിശാഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകത്തിനു പിന്നാലെ പാൽക്കുളങ്ങര നാലുമുക്ക് ചമ്പക്കട സ്വദേശി പ്രദീപ് (39), കരിക്കകം കടയിൽവീട്ടിൽ ശിവപ്രസാദ് (39), പാച്ചല്ലൂർ തോപ്പടി ആറ്റരികത്തു വീട്ടിൽ വിനീത് (40), പേട്ട വൈഎംഎ റോഡ് മണലിൽ വീട്ടിൽ റാസിം (35) എന്നിവരെ പോലീസ് പുലയനാർകോട്ട ഗവ. ആശുപത്രിക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പിടികൂടിയിരുന്നു. വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ട മുഖ്യപ്രതി പ്രദീപിനെ മുൻപ് ആക്രമിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷയനുഭവിച്ചയാളാണ് വിശാഖ്. അയൽവാസികളായ പ്രദീപും വിശാഖും തമ്മിൽ വസ്തുവിന്റെ പേരിൽ തർക്കമുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു.
ഇക്കാരണത്തിൽ 2024 ൽ വിശാഖ് പ്രദീപിനെ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷയനുഭവിച്ച വിശാഖ് അടുത്തയിടെയാണു പുറത്തിറങ്ങിയത്. ഇതിന്റെ പ്രതികാരം തീർക്കാനായിരുന്നു ഇന്നലത്തെ ആക്രമണം. പ്രതികൾ ചാലയിൽനിന്ന് വാങ്ങിയ മൂന്നു പുതിയ കത്തികളാണ് കാറിലുണ്ടായിരുന്നത്. വിശാഖിനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ പുലയനാർകോട്ടയിലെ കാട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
















































