കോട്ടയം: പത്തു വയസേ ഇളയ കുട്ടിക്ക് ആയിട്ടുള്ളു. അവൾക്ക് ജീവിച്ച് കൊതി തീർന്നില്ലായിരുന്നു. അമ്മയും ചേച്ചിയും മരണത്തിലേക്ക് നടക്കുമ്പോൾ അവൾ അമ്മയുടെ കൈ വിടീപ്പിക്കാൻ നോക്കി, പറ്റിയില്ല… ഏറ്റുമാനൂരിൽ യുവതിയും രണ്ടുപെൺമക്കളും തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ മൂവരും ആത്മഹത്യ ചെയ്യാൻ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഷൈനിയുടെ വീടിന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകൾ അവരോടൊപ്പം പോകാതെ ബലംപിടിച്ചുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട്, ഷൈനി രണ്ട് മക്കളേയും പിടിച്ച് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയുള്ള ദൃശ്യങ്ങളാണിത്.
അതോസമയം, ഷെെനിയും മക്കളും മരിക്കുന്നതിന്റെതലേദിവസം ഷൈനിയുടെ ഭർത്താവ് നോബി ഫോൺ വിളിച്ച് പ്രശ്നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. വഴക്കിനവസാനം അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘർഷം താങ്ങാൻ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു.
വിവാഹമോചന നോട്ടീസ് പോലും നോബി കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. കുറെ നാളുകളായി ജോലി കിട്ടാത്തത്തിൽ ഉള്ള സങ്കടം മകള്‍ക്ക് ഉണ്ടാരുന്നുവെന്നും അച്ഛൻ കുര്യാക്കോസും അമ്മ മോളിയും പ്രതികരിച്ചു. 9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. ആ വീട്ടിലെ ബാക്കി എല്ലാരും ഒന്നാരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോ എന്നറിയില്ലെന്നും ഷൈനിയുടെ കുടുംബം പ്രതികരിച്ചു.
സംഭവത്തിൽ, ഷൈനിയുടെ ഭർത്താവ് നോബിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നോബിയുടെ ഭാര്യ ഷൈനി (42), മക്കളായ അലീന (11), ഇവാ ന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലിലായിരുന്നു സംഭവം. റെയിൽവേപാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കിയിട്ടും പാളത്തിൽനിന്ന് മാറിയിരുന്നില്ല. അമ്മയെ ചേർത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിൻ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടൻതന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.