തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വർധിപ്പിച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യത്തോടെ തരിശായി കിടക്കുന്ന ഭൂമികൾ കൃഷിയോഗ്യമാക്കാൻ കൃഷിവകുപ്പ് നടപടി ശക്തമാക്കുന്നു. മാപ്പിങ്ങിലൂടെ കണ്ടെത്തുന്ന സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള കൃഷി ചെയ്യാത്ത ഭൂമികൾ കൃഷിക്ക് ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലെ നെൽപ്പാടങ്ങളുടെ വിവരശേഖരണം ഭൂവിനിയോഗ ബോർഡിന്റെ സഹകരണത്തോടെ ആരംഭിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികളിൽ അനുവദനീയ പരിധിയെക്കാൾ കൂടുതൽ കീടനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര കാർഷികോത്പാദനം വർധിപ്പിക്കാനുള്ള നടപടികൾക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത്. പരിശോധനയ്ക്ക് വിധേയമാക്കിയ 1,268 പച്ചക്കറി സാമ്പിളുകളിൽ 51 എണ്ണത്തിലാണ് നിശ്ചിത പരിധി കവിയുന്ന കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പരിഹാരമായാണ് സംസ്ഥാനവ്യാപകമായി ഭൂമി മാപ്പിങ്ങും കൃഷിവ്യാപനവും വേഗത്തിലാക്കാൻ കൃഷിമന്ത്രി ടി. സിദ്ദീഖ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നെൽപ്പാടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കരഭൂമികളുടെ മാപ്പിങ്ങിനുള്ള പ്രാഥമിക നടപടികളും പുരോഗമിക്കുകയാണ്. കൃഷിയിടങ്ങളുടെ ഡിജിറ്റൽ സർവേ നടത്തി കൃഷിക്ക് അനുയോജ്യമായ ഭൂമികളുടെ സമഗ്ര വിവരശേഖരണം നടത്തും. ഇതിനായി തദ്ദേശസ്വയംഭരണ, റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും.
ഗ്രാമപ്രദേശങ്ങളിൽ വർധിച്ചുവരുന്ന തരിശുഭൂമിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, വന്യജീവി ശല്യം തുടങ്ങിയ കാരണങ്ങളാൽ നിരവധി കർഷകർ കൃഷിയിൽ നിന്ന് പിന്മാറിയതോടെ നെൽപ്പാടങ്ങളും കരഭൂമികളും വ്യാപകമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരം ഭൂമികളും പുതിയ തരിശുഭൂമി പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ സംസ്ഥാനത്തെ ആകെ തരിശുഭൂമിയുടെ വിസ്തൃതി നിലവിലെ കണക്കുകളേക്കാൾ കൂടുതലാകുമെന്നാണ് വിലയിരുത്തൽ. വന്യജീവി ശല്യം കുറയ്ക്കുന്നതിനായി വനംവകുപ്പിന്റെ സഹകരണവും കൃഷിവകുപ്പ് തേടും.



















































