കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. രാഗേഷിനെ സി.പി.എം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റരുതെന്നാണ് മുരളീധരന്റെ പരിഹാസം. രാഗേഷ് സ്ഥാനത്ത് തുടരുന്നതാണ് യു.ഡി.എഫിന് ഗുണകരമെന്നും അദ്ദേഹം പറഞ്ഞു.
രാഗേഷിന്റെ പ്രവർത്തനം മൂലമാണ് യു.ഡി.എഫിന് രണ്ട് എം.എൽ.എമാരെ അധികമായി ലഭിച്ചതെന്ന് മുരളീധരൻ പരിഹസിച്ചു. അതുകൊണ്ടുതന്നെ രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെ തുടരാൻ സി.പി.എം. തയ്യാറാകണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പോലും ആവശ്യമില്ലാത്ത ജില്ലാ സെക്രട്ടറിയായി രാഗേഷ് മാറിയെന്നും മുരളീധരൻ വിമർശിച്ചു.
ഓണക്കാലത്തുപോലും ജനപ്രതിനിധികൾക്കെതിരെ പിണറായി വിജയൻ അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ജനപ്രതിനിധികളെ മാത്രമല്ല, അവരെ വിജയിപ്പിച്ച ജനങ്ങളെപ്പോലും അപമാനിക്കുന്ന തരത്തിലാണ് പിണറായിയുടെ പ്രതികരണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. സമൂഹത്തിൽ സ്ത്രീകൾ കൈവരിച്ച മുന്നേറ്റത്തെ കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ഒരു മുസ്‌ലിം വനിത വിജയിച്ചതും സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ഉദാഹരണമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനത്തോളം വിദേശ നിക്ഷേപമാണുള്ളതെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർ ഇക്കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.






