ടെൽ അവീവ്: ഇന്ത്യയിൽ നിന്ന് ഇസ്രായേലിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷി അമേരിക്കയാണെന്ന യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജെ.ഡി. വാൻസുമായി മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുന്നില്ലെന്നും വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്ന കാലം ഇസ്രായേലിന് ഏറ്റവും വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നുവെന്നും ട്രംപ് ഇസ്രായേലിന്റെ ശക്തമായ സുഹൃത്താണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ പരാമർശിച്ച നെതന്യാഹു, 140 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് നിന്ന് ഇസ്രായേലിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇന്ത്യയിൽ നിന്നുള്ള പിന്തുണ ശ്രദ്ധേയമാണെന്നും, മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പിന്തുണയും ലഭിക്കുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച കരാറിനെച്ചൊല്ലി ഇസ്രായേൽ സർക്കാരിനുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ജെ.ഡി. വാൻസിന്റെ പ്രതികരണം. ലോകനേതാക്കളിൽ ഇസ്രായേലിനോട് ഏറ്റവും കൂടുതൽ സഹതാപം പുലർത്തുന്നത് ട്രംപ് മാത്രമാണെന്നും, ഇസ്രായേൽ മന്ത്രിസഭയിൽ താനായിരുന്നെങ്കിൽ അമേരിക്കയെ വിമർശിക്കില്ലായിരുന്നുവെന്നും വാൻസ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസങ്ങളായി ഇസ്രായേലിന് ലഭിച്ച സൈനിക സഹായത്തിന്റെ വലിയൊരു ഭാഗവും അമേരിക്കയിൽ നിന്നാണെന്നും, അതിന്റെ ചെലവ് അമേരിക്കൻ നികുതിദായകരാണ് വഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇറാനും ലെബനനും സംബന്ധിച്ച ഇസ്രായേലിന്റെ സൈനിക നടപടികളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ചില അഭിപ്രായഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ യു.എസ്.–ഇസ്രായേൽ ഉന്നതതല ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.

















































