ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നതിന് പാരിതോഷികം പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ടുപോകുന്നുവെന്ന റിപ്പോർട്ട്. ഇരുവരേയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള ഒരു ബിൽ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
ഇറാൻ പാർലമെൻ്റിലെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതിയാണ് ഇബ്രാഹിം അസീസി “ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ സൈനിക, സുരക്ഷാ സേനയുടെ കൗണ്ടർ ആക്ഷൻ” എന്ന പേരിലുള്ള ബിൽ തയ്യാറാക്കുന്നത്. ഫെബ്രുവരി 28ന് ടെഹ്റാനിൽ നടന്നതായി പറയുന്ന ആക്രമണത്തിൽ ഇറാന്റെ സുപ്രീം നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ പ്രതികാര നീക്കം. യുഎസ് സൈനിക വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് തലവനായ അഡ്മിറൽ ബ്രാഡ് കൂപ്പറിനെയും ലക്ഷ്യമിടണമെന്ന് അസീസി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു.
അതേസമയം, ഇറാൻ അനുകൂല മാധ്യമങ്ങളും സൈബർ ഗ്രൂപ്പുകളും സമാനമായ ഭീഷണികൾ ഉയർത്തുന്നുണ്ട്. “ഹൻദാല” എന്ന ഹാക്കിംഗ് ഗ്രൂപ്പ് ഇരുവരെയും ലക്ഷ്യമിട്ട് 50 മില്യൺ ഡോളർ ഫണ്ട് മാറ്റിവെച്ചതായി അവകാശപ്പെട്ടു. ഈ നീക്കങ്ങൾ ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള നിലവിലെ സംഘർഷാവസ്ഥയെ കൂടുതൽ കടുപ്പിക്കുന്നതായാണ് വിലയിരുത്തൽ. മുൻപ് തന്നെ തന്റെ ജീവന് ഭീഷണി ഉണ്ടാകുകയാണെങ്കിൽ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, സമാധാന ചർച്ചകൾക്കായി ഇറാൻ പുതിയ നിർദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ടെങ്കിലും, അവയിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. നിലവിലെ സാഹചര്യം അതീവ ഗൗരവമുള്ള ഘട്ടത്തിലാണെന്നും സമ്മർദ്ദം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.


















































