കോപ്പൺഹേഗൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ പുകവലിയുമായി താരതമ്യം ചെയ്തുകൊണ്ട് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൻ ചർച്ചാകുന്നു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പുകവലിയേക്കാൾ അപകടകരമാണെന്ന തരത്തിൽ താരതമ്യം നടത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച ഒരു അന്താരാഷ്ട്ര സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
“എനിക്ക് ചെറിയ കുട്ടികൾ ഉണ്ടായിരുന്നുെങ്കിൽ, അവർ ഒറ്റയ്ക്കായി സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതിനേക്കാൾ പുകവലിക്കാനാണ് ഞാൻ മുൻഗണന നൽകുക” എന്നായിരുന്നു അവരുടെ പ്രസ്താവന. ഈ വീഡിയോ വീണ്ടും പുറത്തുവന്നതോടെ ലോകമെമ്പാടും വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നു.
അതേസമയം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഡെൻമാർക്ക് സർക്കാരിന്റെ സാങ്കേതിക കമ്പനികളോട് ഉള്ള കടുത്ത നിലപാടിന്റെ ഭാഗമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നായി സോഷ്യൽ മീഡിയയെ അവർ കാണുന്നു. പ്രത്യേകിച്ച് നിയന്ത്രണമില്ലാത്ത ആൽഗോരിതങ്ങൾ കുട്ടികളിൽ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന മാനസികാരോഗ്യ ഭീഷണികൾ എത്രത്തോളം ഗുരുതരമാണെന്നും അവ യുവാക്കൾക്കുണ്ടാക്കുന്ന ദോഷത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിൽ സമൂഹം പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.
യുവാക്കളുടെ സംരക്ഷണത്തിനായി ഡെന്മാർക്കിൽ 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്. മെറ്റെ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും പലരും ഇപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ കുറച്ചുകാണുന്നുണ്ടെന്നും മെറ്റെ അഭിപ്രായപ്പെട്ടു..
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളിൽ മാനസിക ആശ്രിതത്വം സൃഷ്ടിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്ന വിമർശനവും സർക്കാർ ഉയർത്തുന്നു. അനന്തമായ സ്ക്രോളിംഗ്, തുടർച്ചയായ നോട്ടിഫിക്കേഷനുകൾ തുടങ്ങിയ സംവിധാനങ്ങൾ കുട്ടികളെ കൂടുതൽ സമയം പ്ലാറ്റ്ഫോമുകളിൽ തുടരാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം.
അതേസമയം, പ്രധാനമന്ത്രിയുടെ പരാമർശം ശക്തമായ വിമർശനങ്ങൾക്കും വഴിവെച്ചു. പുകവലി ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തുന്നതായതിനാൽ, ഈ താരതമ്യം അതിരുകടന്നതാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ, കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണിക്കാനായി ഇത്തരം ശക്തമായ ഭാഷ ആവശ്യമാണ് എന്ന നിലപാടാണ് പിന്തുണയ്ക്കുന്നവരുടേത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനോടകം തന്നെ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയെ കുറിച്ച് കർശന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ചില രാജ്യങ്ങൾ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും, സോഷ്യൽ മീഡിയ കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
ഈ സംഭവവികാസങ്ങൾ എല്ലാം ചേർന്നപ്പോൾ, കുട്ടികളുടെ ഡിജിറ്റൽ ജീവിതം എങ്ങനെ സുരക്ഷിതമാക്കണം എന്ന ചോദ്യം ആഗോള തലത്തിൽ വീണ്ടും ശക്തമായി ഉയർന്നിരിക്കുകയാണ്. പ്രധാനമന്ത്രി ഫ്രെഡറിക്‌സന്റെ വിവാദ പരാമർശം ഈ വിഷയത്തെ അന്താരാഷ്ട്ര രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.


















































