തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താൻ ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദകുമാറിനെതിരെ കണ്ണൂർ സിറ്റി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദംകേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനിൽക്കുന്നുണ്ട്.
എന്നാൽ ഏത് കേസിൽ ആദ്യം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. പാതിവില തട്ടിപ്പ് കേസിൽ അന്വേഷണത്തിനായി എറണാകുളം സെൻട്രൽ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി ആലോചിച്ചശേഷമാണ് ഏത് കേസിൽ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുക. തിങ്കളാഴ്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് പാതിവില തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താൻ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാർ മുന്നോട്ട് വച്ചത്.
പക്ഷെ, തട്ടിപ്പിനേക്കുറിച്ച് മുൻകൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോടതി ഹർജി പരിഗണിക്കുകയായിരുന്നു.