കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് എംഎൽഎമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല. അങ്ങനെ പറയുന്നത് വഞ്ചനയാണ്. കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സ്വജനപക്ഷപാതത്തിൽ നിന്നും പാർലമെന്ററി മോഹങ്ങളുടെ ജീർണ്ണതയിൽ നിന്നും തെറ്റ് തിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റിക്കോ അതിന്റെ നേതൃത്വത്തിനോ അല്പം പോലും സാധിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തളിപ്പറമ്പിൽ പാർട്ടി നിശ്ചയിച്ചിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ ഭൂരിഭാഗം പേരും എതിർത്തതാണെന്ന് ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിലും ടി.ഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനും എം.വി ഗോവിന്ദനുമാണ്. പരാജയത്തിന് കാരണം ജില്ലാ കമ്മിറ്റിയാണെന്ന് പറയുന്നത് വഞ്ചനയാണെന്നും, അണികളെ കേൾക്കാതെ ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
തോൽവിക്ക് കാരണം ജനങ്ങളിൽ നിന്നും അന്വേഷിക്കുന്നത് അപഹാസ്യമാണ്. മുൻ സർക്കാർ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന സംശയം ജനങ്ങൾക്കുണ്ടായി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി അറിയാതെ ഒരിക്കലും ഉദ്യോഗസ്ഥർ അതിൽ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതും ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും മതനിരപേക്ഷത മറന്നതാണ് പരാജയ കാരണമെന്നും ടികെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
















































