ദുബായ്: ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് അവസാനിച്ചിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഇന്ത്യയ്ക്കുമെതിരായ വിമർശനങ്ങളുമായി മുൻ താരങ്ങൾ രംഗത്തെത്തുന്നത് തുടരുകയാണ്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തിയതിന് ആഞ്ഞടിക്കുകയാണ് വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരമായിരുന്ന ആൻഡി റോബർട്ട്സ്. എല്ലാ കാര്യങ്ങൾക്കും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന ഐസിസിയെ ‘ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്’ എന്നാണു വിളിക്കേണ്ടതെന്നും മുൻ വെസ്റ്റിൻഡീസ് താരം ഒരു രാജ്യാന്തര മാധ്യമത്തോടു സംസാരിക്കവെ തുറന്നടിച്ചു. ചില കാര്യങ്ങളിൽ നോ പറയണമെന്നും മുൻ താരം പറഞ്ഞുവയ്ക്കുന്നു.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ഒരു വേദിയിൽ നടത്തിയതിന് വൻ വിമർശനങ്ങളാണ് ഐസിസിക്കു നേരിടേണ്ടിവന്നത്. ഇന്ത്യ ഫൈനലിലേക്കും പിന്നീടു കിരീടനേട്ടത്തിലുമെത്തിയതോടെ ഗ്രൗണ്ടിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചതായി വിമർശനം കടുത്തു. ചാംപ്യൻസ് ട്രോഫിയുടെ സമ്മാനദാനത്തിന് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധികൾ ഇല്ലാത്തതും വിവാദമായിരുന്നു. ഐസിസി ചില കാര്യങ്ങളിലെങ്കിലും ഇന്ത്യയോടു പറ്റില്ലെന്നു പറയണമെന്നു ആൻഡി റോബർട്സ് വ്യക്തമാക്കി.
ആൻഡി റോബർട്സിന്റെ വാക്കുകളിങ്ങനെ-‘‘ഇന്ത്യയ്ക്ക് അങ്ങനെ എല്ലാം ലഭിക്കാൻ പാടില്ലായിരുന്നു. ചിലപ്പോഴെങ്കിലും ഐസിസി ഇന്ത്യയോടു നോ പറയണം. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിച്ചു. സെമി ഫൈനൽ എവിടെ കളിക്കുമെന്ന് അവർക്ക് നേരത്തേ തന്നെ അറിയാമായിരുന്നു. ചാംപ്യൻസ് ട്രോഫിയിൽ വന്നപ്പോൾ ഇന്ത്യയ്ക്കു മാത്രം യാത്ര ചെയ്യേണ്ട ആവശ്യമില്ല. ടൂർണമെന്റിന്റെ ഭാഗമാകുമ്പോൾ ഒരു ടീം മാത്രം എങ്ങനെയാണു യാത്ര ചെയ്യാതിരിക്കുക?’’
‘‘ഐസിസിയെന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നാളെ മുതൽ ക്രിക്കറ്റിൽ നോ ബോളുകളും വൈഡും വേണ്ടെന്ന് ഇന്ത്യ പറഞ്ഞാൽ, ഐസിസി അതിനും എന്തെങ്കിലും വഴി കണ്ടെത്തും.’’